2009 ഏപ്രിൽ 19, ഞായറാഴ്‌ച

നിലാക്കാലം


അറിയാതെ ഇന്നെന്‍റെ
ഹൃദയത്തിലൊരു തുള്ളി
ദു:ഖം പുരട്ടുന്നതാര് ?

അറിയതെ ഇന്നെന്‍റെ
കവിതയില്‍ തീവ്രമാം
പ്രണയം ജ്വലിപ്പിച്ചതാര്?

ഒരു വാക്കു മിണ്ടാതെ
പോകുന്നവള്‍ക്കൊപ്പം
ഒരുകുഞ്ഞു ചിരിയുണ്ട് കൂട്ടായ്.

ഉടലിലല്ലുയിരിന്‍റെ
ഇടമെന്നൊരറിവിലീ
നിഴലും ചിരിക്കുന്നതെന്തേ !

എവിടെനിന്നെത്തിയ -
തീമണ്‍ പ്രതീക്ഷകള്‍
ഉടയാത്ത സ്വപ്‌നങ്ങള്‍ പോലെ .

ഒരു നിലാക്കാഴ്ച്ചപോല്‍
പൊള്ളിച്ചിടുന്നതായ്
മറ്റൊന്നുമില്ലയീ രാവില്‍!

പാതിയായ് ചൊല്ലി
മുറിഞ്ഞ വരികളില്‍
പ്രാണന്‍ പിടയുന്നതെന്തേ?

അകലെ നിന്നെത്തുന്ന
കാറ്റിന്‍ മണത്തിലി-
ന്നേതോര്‍മ്മ തെളിയുന്നതേറെ?

പുതുനിലവായി നീ
അലയുന്നു തിരയുന്നു
നിഴലായി കനവായി മനമേ!

ഒരു കുഞ്ഞു കിളിയതിന്‍
ചിറകിന്‍റെചൂടിലായ്
അഭയം തിരയുന്നതെന്തേ ?

പറയാതെ പൊള്ളുന്ന
വാക്കില്‍ നിന്‍ ജീവിതം
പൊലിയുന്ന പുഞ്ചിരി പോലെ .

വെറുതെയിന്നെന്നെയും
പോള്ളിച്ചുവെങ്കിലും
ഒരു മഴക്കാലം തരുന്നു.

കിളി പാറി അകലങ്ങള്‍
മറയുന്നു, ഒഴുകുന്ന
പുഴ പോലെയെന്നെ തൊടുന്നു!

നിദ്രയില്‍ നിന്നെന്‍റെ
പുലരിയായ് നിറയുന്ന
ഹൃദയത്തുടിപ്പില്‍ നിന്‍ ഗന്ധം .

എവിടെയോ തെളിയുന്ന
പൂക്കാലമതിനുള്ളില്‍
വാടാത്ത പൂമരമുണ്ട്!

പൂ നുള്ളി മറയുവാനാവില്ല
മരമതിന്‍ ചെറു ചില്ല
കരയുകയില്ലേ?

അരുതരുതു കണ്ണീരില്‍
നിന്നുമിന്നകലങ്ങള്‍
കണ്ടെടുത്തീടുംമനസ്സ്.

മുടിനിരയിലൊരു വെള്ളി
മുടിപോലെ പ്രാണനില്‍
മായാതെ തെളിയുന്ന പ്രണയം!

ഒഴുകുന്ന രവിതിന്‍
അതിരുകള്‍ക്കപ്പുറം
പൊലിയാതെ തെളിയും വെളിച്ചം.

ഇനിയേതു കാടിന്‍റെ
കരളിലൂടലയുന്ന
അരുവിയായ് നമ്മള്‍ ജനിക്കും?

ഇനിയേതു ചെരുകിളി-
പ്പാട്ടിന്‍ ചിലങ്കകള്‍
ഈ നിലാക്കാലം പൊലിക്കും?

ഉറയുന്ന ചെണ്ടയില്‍
പെരുകുന്ന ലഹരിയില്‍
നീ കരഞ്ഞീടുന്ന നിമിഷം .

അറിയാതെയിന്നെന്‍റെ
ഇടര്‍ നിലാവായി നീ
പടരുന്നു കവിതയായ് ഞാനായ്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ