2010 ഡിസംബർ 21, ചൊവ്വാഴ്ച

കാവല്‍

രാത്രിയില്‍
ഉറങ്ങാതെ
നിനക്കരികില്‍
ഉടല്‍
ഉറങ്ങുമ്പോഴും
നിന്നെ ഓര്‍ത്തു
ഉറങ്ങാതെ ...
എപ്പോഴാണ്
നീ
ഉറങ്ങിപ്പോയത് ?
ഏതോ
ഒരു സ്വപ്നത്തിലേക്ക്
ഇറങ്ങിപ്പോയത്!

ആ സ്വപ്നത്തില്‍
എന്തായിരുന്നു?

നിശബ്ദതയുടെ
മണമുള്ള
ഒരു പാട്ട്
എന്നെയും
കടന്ന്
നിന്നിലേക്ക്‌
പ്രവേശിക്കുകയായിരുന്നു
അപ്പോള്‍ !

നീ ഉണര്‍ന്നു നോക്കി
ചുമച്ചുറങ്ങുന്ന
കുഞ്ഞുങ്ങള്‍ക്കരികില്‍
ഒരു മാലാഖ
കനിവോടെ
കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു !

പിന്നെ നീ ഉറങ്ങിയില്ല
എന്നെ ഉണര്‍ത്താതെ
കാവല്‍ നിന്നു
ഒരു സ്വപ്നത്തിനും
പകുത്തു നല്‍കാതെ .

മാലാഖ
അപ്പോഴും
അദൃശ്യയി
അരികില്‍ത്തന്നെ
ഉണ്ടായിരുന്നു!
ചിറകുകള്‍ വിടര്‍ത്തി
നമുക്കൊരു കവചം
തീര്‍ത്തു കൊണ്ട്!

2010 ജൂൺ 10, വ്യാഴാഴ്‌ച

പിന്നെയും

പിന്നെയും വന്നുപോകുന്ന തുമ്പികള്‍
കാറ്റിനോട് പറഞ്ഞു സ്വകാര്യമായ്
കണ്ടതില്ലെങ്ങുമിന്നും മഴയുടെ
കൈകളില്‍ ഞാന്നു നീങ്ങും കിനാവിനെ .

2010 മേയ് 9, ഞായറാഴ്‌ച

ശേഷം

നീ പിണങ്ങുമ്പോള്‍
ഞാന്‍ ഉണങ്ങുന്നു

2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

ഓര്‍മ്മ

ആരാണ് നീ
എനിക്ക്
ഇന്നറിയുന്നു
എനിക്ക് നീ
ഓര്‍മ്മയും
ആകുന്നു
എവിടെയോ
കരുതി വച്ചു
മറന്നുപോയ
ചില്ല
തല ചായ്ക്കുവാന്‍
ഇടം തന്ന...................

2009 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഒരു വരിയില്‍

ഒരു വരിയില്‍
ഒരു കടല്‍
ഒളിപ്പതുണ്ട്
നിന്‍
മിഴികളില്‍
എന്നതുപോല്‍!

2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ചിറകുകള്‍

എന്റെ ചിറകുകള്‍

നിനക്കു ഞാന്‍ തന്നു

പക്ഷെ

നീ അവ

പറക്കുവാന്‍

കരുതാതെ

ഛേദിച്ചു കളഞ്ഞു .

എന്തിനായിരുന്നു

എന്റെ സ്വപ്നങ്ങളെ

അനാധമാക്കിയത്?

2009 ജൂൺ 8, തിങ്കളാഴ്‌ച

ഓര്‍മ്മ

ഒറ്റയ്ക്കൊരു

നിഴല്‍

ഏതോ പുതു വഴിയേ

അലയുന്നതിന്‍്

അരികിലായിഞാന്‍

മറവിയില്‍

അലിഞ്ഞു ചേരവേ

ചിരിയൊരു ശലഭമായ്

വന്നു ചിറകൊതുക്കിയെന്‍

അരികില്‍ നില്‍ക്കവേ

ഓര്‍ത്തുപോയി ഞാന്‍

നിന്റെ സങ്കട

പെരുങ്കടലിലെ

ചെറിയ തോണിയെ.

2009 ജൂൺ 2, ചൊവ്വാഴ്ച

ജലം

ഈ ഭൂമി മുഴുവന്‍
ജലമായിരുന്നെങ്കില്‍
നീ ഒഴുകി ഒഴുകി
എനിക്കരുകിലേക്ക്
ഞാന്‍ ഒഴുകി ഒഴുകി
നിനക്കരുകിലേക്ക്
എപ്പോഴെങ്കിലും
എത്തുമായിരുന്നു!

2009 മേയ് 20, ബുധനാഴ്‌ച

കരുതല്‍

നീ കരുതും
ഞാന്‍
ഉറങ്ങുകയാണെന്ന് !
ഞാന്‍
കരുതും
നീ
ഉറങ്ങുകയാണെന്ന് !
നീ
കരുതും
ഞാന്‍
ചിരിക്കുകയാണെന്ന്!
ഞാന്‍
കരുതും
നീ
ചിരിക്കുകയാണെന്ന്!
നീ
കരുതും
ഞാന്‍
കരയുകയാണെന്ന്!
ഞാന്‍
കരുതും
നീ
കരയുകയാണെന്ന്!
............ അപ്പോള്‍
നീ
കരയുക
തന്നെയാവും!
ഞാന്‍........!

2009 മേയ് 9, ശനിയാഴ്‌ച

സമ്മാനം

എത്ര യാചിച്ചിട്ടും
നല്‍കാതിരുന്ന
ചുമ്പനം മാത്രമാണ്
ശേഷിക്കുന്നത് !

ഇന്നത്‌ നിന്റെ
കുഞ്ഞിന് നല്കുന്നു !

ജലം

ഒരു തുള്ളിയില്‍
ഒരു കടലുണ്ട്
നിന്റെ
ഹൃദയം പോലെ
എന്റെ പ്രണയം
പോലെ!

പ്രാണനില്‍
ചേര്‍ത്തു വയ്ക്കും
വാക്കിന്‍
അഭയം പോലെ!

ജലം
ആദിയായ്
അനാദിയായ്
നമ്മില്‍
നനയുന്നുണ്ട്
നാമായ്
നിറയുന്നുണ്ട്!

ജലം
സമുദ്രമായ്
തെളിഞ്ഞ
കായലായ്
വെന്ത രാവെ
നനച്ച
വര്‍ഷമായ്‌
അദൃശ്യ
സ്പര്‍ശമായ്‌
അലിഞ്ഞു
ചേരുന്നു!

2009 മേയ് 7, വ്യാഴാഴ്‌ച

തിള

തിളയ്ക്കുന്നു
വാക്കുകള്‍
ഒരു വരിയില്‍
നിന്ന്
ഒരു സമുദ്രത്തിലേക്ക്
ഒരു ഹൃദയത്തിലേക്ക്
ഓര്‍മ്മകളിലേക്ക്
നിന്നിലേക്ക്‌
എന്നിലേക്ക്‌
നമ്മിലേക്ക്‌
കുഞ്ഞുങ്ങളിലേക്ക്‌.

അവരുറങ്ങുന്നു
സ്വപ്നം കാണുന്നു
നമ്മളും.

2009 മേയ് 4, തിങ്കളാഴ്‌ച

എന്താണ്....

നിശബ്ദതയെ

എന്താണ്

വിളിക്കുക

ഓര്‍മ്മ

മറവി

ഇങ്ങനെ

ചിലതാകാം.

നിശബ്ദതയെ

എന്താണ്

വിളിക്കുക ?

ആ .....!

നിന്റെ

കണ്ണുകള്‍

എന്നോ

നിന്റെ

സങ്കടം

എന്നോ?

2009 ഏപ്രിൽ 21, ചൊവ്വാഴ്ച

മഴയെക്കുറിച്ച് പറയരുത്

മഴ നനഞ്ഞ സന്ധ്യയില്‍
മഴയെക്കുറിച്ച് പറഞ്ഞവള്‍ക്ക്
നിന്‍റെ പഴയ കൂട്ടുകാരന്‍
കവിത കോറിയ
കടലാസ് തുണ്ടുകളുമായ്
കൂട്ടം തെറ്റി മേയുന്നു
പേപിടിച്ച രാക്കിളികളെക്കാത്ത്
പതിയിരിക്കുന്നു.

വരണ്ട ഹൃദയത്തിന്‍റെ
താക്കോല്‍പ്പഴുതിലൂടെ
പുറത്തേക്ക് നോക്കി
മഴ നിറഞ്ഞ പുഴകള്‍ !

ചൂണ്ടുവിരലുകളുടെ
ചക്രവ്യൂഹത്തിന്
നടുവില്‍ നില്‍ക്കുമ്പോള്‍
മഴയ്ക്ക്‌
മറന്നുപോയ
തോറ്റോടിയവന്‍റെ മുഖം!

മിഴിയടയ്ക്കിലും
മടങ്ങാത്ത കാഴ്ചകളില്‍
നീ തീര്‍ത്ത
ഓര്‍ഗന്‍റിപ്പുവൂകളുടെ
വസന്തം .

മറയുന്ന ദിക്കുകളില്‍
മഴകാത്തു നിന്നവന്
മറവിയുടെ ശീല്‍ക്കാരം.

വെറുതെ പറഞ്ഞ വാക്കുകള്‍
തിരിച്ചെടുക്കുന്നില്ല
ഇനി
മഴയെക്കുറിച്ച് പറയരുത്
മഴ പ്രണയമെങ്കില്‍
പ്രണയത്തെക്കുറിച്ചും!

രാധ ഇവിടെ

നനവാര്‍ന്ന മിഴിയുമായ് എത്തുന്നവള്‍
നയന നടനത്തിലെന്നെ ഉണര്‍ത്തുന്നവള്‍
പൂവ് വിരിയുന്ന പോലെ ചിരിക്കുന്നവള്‍
മുന്നിലെരിയുന്നതിവളെന്‍റെ രാധ .

ഗോപാലതോഴിയായ് ദ്വാപര യുഗത്തിന്‍റെ
സിരകളില്‍ തേങ്ങലായ് തീര്‍ന്നോള്‍
ഇന്നിന്‍റെ വഴികളില്‍ മാനത്തിനായ്നിന്നു
കെഞ്ചി തകരുവോള്‍ രാധ !

കണിക്കയാകാന്‍ കൊതിച്ചവള്‍ പൂര്‍ണ്ണമായ്
കാണിക്കയായവള്‍ രാധ!
കാണാതെ പോയവള്‍ കാടിന്‍റെയുള്ളിലായ്
കാണാതിരുന്നവള്‍ രാധ!

രാധയെ തേടുന്നതാര് നിലാവിന്‍റെ
തീരത്തിനപ്പുറം നിന്ന്?
രാധയായ് മാറുവാനാര് ഇരുണ്ടോരു
പ്രേമത്തിനുള്ളിലായിന്ന്!

തോഴരില്ലാതിന്നു നില്‍ക്കുന്നിവള്‍
ദു:ഖ ശപ്തജന്മത്തിലെ രാധ
കേഴ്വിയില്ലാത്ത ശിലകള്‍ക്കുമുന്നിലായ്
കേഴുകയാണവള്‍ രാധ.

ഇന്നും ഉപേക്ഷിച്ചു പോകും പുരുഷനെ
കാത്തേയിരിക്കുന്നു രാധ.
എന്നും ജ്വലിക്കുകയാണ് മനസ്സിന്‍റെ
കാണാക്കിണറിനാഴത്തില്‍!

കാറണിഞ്ഞോരാ മിഴികള്‍ തിരഞ്ഞതും
രാധയെത്തന്നെയാണെന്നോ ?
അമ്മതന്‍ താരാട്ടു പോലെ
പ്രണയത്തിനുണ്മയില്‍ വാഴുന്നു രാധ!

രാധേ മിഴിമീരിനുപ്പറിഞ്ഞീടുന്ന
കവിതയുണ്ടല്ലോ നിനക്കായ്‌
രാധേ മിടിക്കുന്ന
നീ മാത്രമല്ലോ വെളിച്ചം !

മൌനത്തിനൊടുവിലായ് ഉഷസ്സുപോലെത്തുന്ന
ശ്യാമാന്തരത്തിലെ രാധ
നോവേറെയുള്ളോരു സായന്തനത്തിന്‍റെ
വിങ്ങലായ് മാറുന്നു രാധ !

രാധയെക്കണ്ടതില്ലെന്നോ കിനാവിലും
രാധയിന്നെവിടെയാണെന്നോ?
രാധയിന്നിവിടെന്‍റെ നെഞ്ചിനുള്ളില്‍
നിത്യ പ്രണയത്തിനഗ്നിയാകുന്നു!

2009 ഏപ്രിൽ 20, തിങ്കളാഴ്‌ച

നീ കരയരുത് .......

നീ കരയരുത്
എന്ന് പറയുമ്പോള്‍
ചിരിക്കരുത് എന്നല്ല !

നിന്‍റെ ചിരിയുടെ
ചിലങ്കകള്‍
എന്‍റെയുള്ളില്‍
നൃത്തം ചെയ്യട്ടെ !

അറിവ്

കണ്ണീരില്‍
ഉപ്പുണ്ട്‌ !

ഉപ്പുണ്ട്‌
കടല്‍ ജലം
നിറയെയും!

കൂടെ

ചിരിയുടെ തൂവലുകള്‍
നിനക്കു നല്കുന്നു
മറവി കൊണ്ടതില്‍
എഴുതരുത് !

നിന്‍റെ സങ്കടങ്ങള്‍
തൊട്ടെടുക്കുവാന്‍
എന്‍റെ വിരലുകള്‍
അതില്‍ ഞാന്‍
ഒളിപ്പിച്ചിട്ടുണ്ട് !

നിന്‍റെ കണ്ണുകള്‍
നിറയരുത്
എന്‍റെ ചുണ്ടുകള്‍
നിന്‍റെ മിഴി നീര്‍
ഒപ്പി മാറ്റും!

വലതു കൈ
നെഞ്ചോട്‌ ചേര്‍ത്ത്
മിഴിയടയ്ക്ക
നിന്‍ ഹൃദ്‌ സ്പന്ദനത്തില്‍
എന്‍ തുടിപ്പുകള്‍
നിറയുന്നുണ്ട്!

അകം

നീ ഉറക്കെ പറഞ്ഞു
ഞാന്‍ ഉറക്കെ കേട്ടു!

നീ ഉറക്കെ കരഞ്ഞു
ഞാന്‍ ഉറക്കെ ചിരിച്ചു !

നീ മനസ്സില്‍ പറഞ്ഞു
ഞാന്‍ അകമേ കരഞ്ഞു !

ജനുവരി

ജനുവരി
നീയെനിക്ക്
എത്ര പ്രിയപ്പെട്ടവള്‍
കവിതയുടെ
നിലാക്കാലം തന്നവള്‍ !

ഓരോ രാവിലും
പുതിയസ്വപ്നങ്ങള്‍
‍ഭ്രാന്തുകള്‍
പകര്‍ന്നവള്‍ !

വെയില്‍
തിളയ്ക്കുമ്പോള്‍
തണല്‍ മരമായ്‌!

മഴ
തിമിര്‍ക്കുമ്പോള്‍
ചെറുവള്ളിക്കുടിലായ്!

ഓ പ്രിയങ്കരി
ജനുവരി
എത്ര
നിന്നെ ഞാന്‍
പ്രണയിക്കുന്നു!

ഇലകളടര്‍ന്നു വീണ
മുറ്റം നിറയെയും
നീ പൊഴിച്ച
മഞ്ഞു കണങ്ങളാണ്‌ !

നീ പകര്‍ന്ന
തണുത്ത രാവുകളാണ്
എന്നെ ഇപ്പൊഴും
തളിരണിയിക്കുന്നത്!

ഓ ജനുവരി
നീ പകര്‍ന്ന
സാന്ത്വന സന്ധ്യകള്‍
എന്നെ ഉണര്‍ത്തുന്നു!

നീ തുറന്നിട്ട
വൈദ്യുത ജാലകത്തിലൂടെ
ഇന്നു ഞാന്‍ കാണുന്നു
എന്നെ
നിന്‍റെ മനസ്സിന്‍റെ
ഒടുങ്ങാത്ത അര്‍ദ്രതയെ !

ജനുവരി
നീ എനിക്കെന്താണ്
നല്‍കിയത്
തിരിച്ചു
തരാന്‍കഴിയത്ത
എന്തൊക്കെയോ !

മറന്നു വയ്ക്കുവാന്‍
കഴിയാത്ത
സ്വപ്നങ്ങളെ!

വഴിയില്‍
ഉപേക്ഷിക്കുവാന്‍
ആവാത്ത
ദു:ഖങ്ങളെ!

ഒരിക്കലും
അടങ്ങാത്ത
പ്രണയത്തെ !

ഓ ജനുവരി
നീ എനിക്കേറെ
പ്രിയങ്കരി
കവിത പോലെ
മനോഹരി!